Kerala
പാങ്ങ്: വാൽപ്പാറ ദുരന്തത്തിൽ മരിച്ച സ്കൂൾ പാചക തൊഴിലാളി സാജിത തനിച്ചാക്കി പോയത് ഉമ്മയെയും പതിനൊന്നുകാരനായ മകൻ ഷാഹിദിനെയും.
പാങ്ങ് പള്ളിപ്പറന്പ് ജിഎൽപി സ്കൂളിലെ പാചക തൊഴിലാളിയായിരുന്ന സാജിത, അധ്യാപകരും വിദ്യാർഥികളും ഒരുപോലെ സ്നേഹിച്ച സാജിത താത്തയായിരുന്നു. 20 വർഷമായി സ്കൂളിൽ ജോലി ചെയ്തിരുന്ന അവർ ഭക്ഷണശാലയിൽ മാത്രം ഒതുങ്ങിയില്ല. സ്കൂളിലെ കലാസാംസ്കാരിക പരിപാടികളിലും കുട്ടികളുടെ സഹായി കൂടിയായിരുന്നു.
അപകടത്തിൽനിന്ന് മകൻ ഷാഹിദ് രക്ഷപ്പെട്ട് ചികിത്സ തേടിയെങ്കിലും ഉമ്മയുടെ വിയോഗത്തോടെ അവന്റെ ജീവിതവും വേദനയുടെ നിഴലിലായി. ഇനി ആശ്രയമായി ഉള്ളത് മാതാവിന്റെ ഉമ്മ മാത്രമാണ്.
Kerala
പാങ്ങ്: ജന്മനാ കാഴ്ചപരിമിതിയുള്ള മജീദ് മാസ്റ്റർക്കൊപ്പം യാത്രകളിലെല്ലാം ഭാര്യ റുഖിയയുമുണ്ടായിരുന്നു. ഒടുവിൽ ഇരുവരുടെയും അന്ത്യയാത്രയും ഒരുമിച്ചായി. പാങ്ങ് പള്ളിപ്പറന്പ് ജിഎൽപി സ്കൂളിൽ ദീർഘകാലമായി അധ്യാപകനാണ് കാരാരിത്തൊടി അബ്ദുൾ മജീദ്.
യാത്രകളും സൗഹൃദങ്ങളും ഇഷ്ടപ്പെടുന്ന മജീദ് മാസ്റ്റർക്ക് കാഴ്പപരിമിതി ഒന്നിനും തടസമായിരുന്നില്ല. യാത്രകളിൽ അദ്ദേഹത്തെ കൈപിടിച്ചു നടത്തിയിരുന്നത് ഭാര്യ റുഖിയയായിരുന്നു.
എങ്ങോട്ടുപോകുന്പോഴും സഹായിയായി ഭാര്യയെ മാസ്റ്റർ കൂടെ കൂട്ടുമായിരുന്നു. കഴിഞ്ഞ അവധിക്കും സ്കൂളിലെ അധ്യാപകർ ഒരുമിച്ച് യാത്ര പോയിരുന്നു. നന്നായി ക്ലാസെടുക്കുന്ന മജീദ് മാസ്റ്റർ പാട്ടു പഠിപ്പിച്ചും കഥകൾ പറഞ്ഞുകൊടുത്തും കുട്ടികളുടെ പ്രിയങ്കരനായിരുന്നു.
കലോത്സവങ്ങൾക്ക് കുട്ടികളെ ഒരുക്കിയിരുന്നതും ഇദ്ദേഹമായിരുന്നു. കാഴ്ചപരിമിതി അധ്യാപനത്തിന് തടസമേ ആയിരുന്നില്ല. ലാപ്ടോപ്പ് ഉപയോഗിച്ചാണ് കുട്ടികൾക്ക് അദ്ദേഹം ക്ലാസെടുത്തിരുന്നത്.
ഏതാനും മാസം മുന്പാണ് മജീദ് മാസ്റ്ററും ഭാര്യയും മില്ലുംപടിയിൽ പുതിയ വീടുവച്ച് താമസം തുടങ്ങിയത്. ഇവർക്ക് മക്കളില്ല. പാങ്ങ് ജിയുപിഎസ് അധ്യാപികയായ മാസ്റ്ററുടെ സഹോദരിക്കും ജന്മനാ കാഴ്ചപരിമിതയുണ്ട്.
Kerala
പാങ്ങ്: മനസിൽ വിങ്ങലായി വിനോദയാത്രയ്ക്കിടെ അധ്യാപിക ആശ പാടിയ ആ ഗാനം.
വാഹനത്തിനുള്ളിൽ കൂട്ടുകാരോടൊപ്പം ആസ്വദിച്ച് പാടിയ പൂക്കൾ... പനീനീർ പൂക്കൾ... എന്ന ഗാനത്തിലെ നമ്മൾ നെയ്യും വസന്തം മായരുതെങ്ങും.. എന്ന വരികൾ പാടിതീരുംമുന്പ് നിശബ്ദമാകുകയായിരുന്നു ആ ഗായികയും വരികളും..... ആ സന്തോഷനിമിഷങ്ങൾ രേഖപ്പെടുത്തിയ ദൃശ്യങ്ങൾ ഇപ്പോൾ കണ്ണീരണിഞ്ഞേ കാണാനാകൂ.
ഒന്നാം ക്ലാസുകാരനായ അജുവിന്റെ അമ്മയാണ് ആശ ടീച്ചർ.
Kerala
മലപ്പുറം: വാൽപ്പറ ദുരന്തത്തിൽ അധ്യാപകർ മരിച്ച പാങ്ങ് ജിഎൽപി സ്കൂളിലെ കുട്ടികൾക്ക് കൗണ്സലിംഗ് നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി.
മരണവാർത്ത അറിഞ്ഞ് കുട്ടികൾ വിഷമകരമായ മാനസികാവസ്ഥയിലാണ്. ഇത് കൗണ്സലിംഗിലൂടെ പരിഹരിക്കും. സ്കൂളിലെ ഒരു അധ്യാപിക ഒഴികെ മറ്റെല്ലാ ജീവനക്കാരും മരണപ്പെടുകയെന്നത് അതീവ വേദനാജനകമാണ്.
പലപ്പോഴും വിനോദയാത്രാ സംഘങ്ങളാണ് അപകടത്തിൽപ്പെടുന്നത്. ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തുചെയ്യാനാകുമെന്ന് സർക്കാർ ഗൗരവമായി ആലോചിക്കും.
സ്കൂളിൽ ആവശ്യമായ അധ്യാപകരെ ഉടൻ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. പാങ്ങ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിൽ പങ്കെടുത്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് സഹായം നൽകും. പരിക്കേറ്റ് ചികിത്സയിലുള്ളവരുടെ ചെലവ് സർക്കാർ വഹിക്കും.
സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിക്കും. അതിനുശേഷം സാധ്യമായ എല്ലാ കാര്യവും സർക്കാർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
Kerala
മലപ്പുറം (പാങ്ങ്): അകാലത്തിൽ പൊലിഞ്ഞ പ്രിയപ്പെട്ട അധ്യാപകർക്ക് നാടിന്റെ അന്ത്യാഞ്ജലി. വാൽപ്പാറയിൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ഒന്പതു പേരുടെ മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ജന്മനാട്ടിൽ സംസ്കരിച്ചു.
പ്രിയപ്പെട്ട അധ്യാപകരെ അവസാനമായി ഒരുനോക്കു കാണാൻ വിദ്യാർഥികൾ അടക്കമുള്ള നിരവധി പേരാണ് എത്തിയത്. പാങ്ങ് അന്പലപ്പറന്പ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ രാവിലെയായിരുന്നു പൊതുദർശനം.
പള്ളിപ്പറന്പ് എൽപി സ്കൂൾ അധ്യാപിക റംല, യുപി സ്കൂൾ അധ്യാപിക ഷക്കീല, സ്കൂൾ പാചകത്തൊഴിലാളി സാജിത എന്നിവരെ പാങ്ങ് വലിയ മഹല്ല് ജുമാ മസ്ജിദിലാണ് കബറടക്കിയത്. മാട്ടാത്ത് മഹല്ല് ജുമാ മസ്ജിദിൽ അധ്യാപകനായ മജീദ് മാസ്റ്ററെയും ഭാര്യ റുഖിയയെയും കബറടക്കി. സുഹ്റ ടീച്ചറുടെയും മകൻ ഹിഷാമിന്റെയും കബറടക്കം വടക്കൻ പാങ്ങ് മഹല്ല് ജുമാ മസ്ജിദിലായിരുന്നു.
പ്രധാനാധ്യാപിക അജിതയുടെ സംസ്കാരം ഷൊർണൂർ ശാന്തിതീരത്തും ആശാ ടീച്ചറുടേത് കൊളത്തൂരിലുമുള്ള വീട്ടുവളപ്പിലും നടന്നു. ദുരന്തത്തിൽപ്പെട്ടവരെ അവസാനമായി കാണാനും പ്രാർഥിക്കാനുമായി പാങ്ങ് പ്രദേശത്തേക്കും മസ്ജിദുകളിലേക്കും ആയിരങ്ങളാണ് ഒഴുകിയെത്തിയത്. നിരവധി പേർ അപകടം നടന്ന സ്ഥലമായ പൊള്ളാച്ചിയിലേക്കും കോയന്പത്തൂരിലേക്കും പോയിരുന്നു.
തമിഴ്നാട്, കേരളം സംസ്ഥാന ഭരണകൂടങ്ങൾ ഏകോപനത്തോടെ പ്രവർത്തിച്ചത് മൃതദേഹങ്ങൾ വേഗത്തിൽ വിട്ടുകിട്ടാൻ സഹായകമായി. പോലീസ്, ആരോഗ്യ, വിദ്യാഭ്യാസ, ദുരന്തനിവാരണ വകുപ്പ് ഒറ്റക്കെട്ടായി പ്രവർത്തിച്ചു. തമിഴ്നാട് സർക്കാരിന്റെ നേതൃത്വത്തിൽ ഒന്പത് ആംബുലൻസുകളിലായാണ് മൃതദേഹങ്ങൾ പാങ്ങ് സ്കൂളിലെത്തിച്ചത്. പുലർച്ചെ അഞ്ചിനകം തന്നെ എല്ലാ മൃതദേഹങ്ങളുടെയും പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയിരുന്നു.
രാവിലെ ഒന്പതോടെ പാങ്ങ് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പൊതുദർശനം ആരംഭിച്ചു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, മഞ്ഞളാംകുഴി അലി എംഎൽഎ, എൻ. ഷംസുദ്ദീൻ എംഎൽഎ, കെ.പി.എ. മജീദ് തുടങ്ങി നിരവധി നേതാക്കൾ സ്ഥലത്ത് ക്യാന്പ് ചെയ്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.